Wednesday, December 29, 2010

മരുഭൂമിയിലെ പുറമ്പോക്കുകള്‍

“മരുഭൂമിയിലെ പുറമ്പോക്കുകള്‍" -
അങ്ങനെ പറയാമോ എന്നറിയില്ല, അങ്ങനെയല്ലെങ്കില്‍ വേറെന്താണ് പറയേണ്ടതെന്നും. അവകാശികളില്ലാത്ത, രേഖകളില്‍പ്പെടാത്ത മണ്ണിന്‍കഷണങ്ങള്‍ പോലെ, നീയും ഞാനും. ഒരര്‍ത്ഥത്തില്‍, അവകാശികളില്ലാത്തതും അധീനതയിലൊന്നുമില്ലാത്തതും ഭാഗ്യമാണ്, അതിരറ്റ സ്വാതന്ത്ര്യത്തിന്‍റെ മഹാഭാഗ്യം. എന്നിട്ടുമെന്തേ നമ്മള്‍ തടവുകാരായിപ്പോകുന്നു?” 

യശോധരന്‍ വായന നിര്‍ത്തി, പുറത്തു മണലില്‍ കിടക്കുന്ന ദിനേശനോട് ചോദിച്ചു
'ഇത് കഥയാണോ?

'വ്യത്യാസമുണ്ട്, അടുത്ത രംഗത്തിലെന്തു നടക്കുന്നു എന്നു സങ്കല്‍പ്പിക്കാനും എഴുതി വയ്ക്കാനും കഥയ്ക്ക് കഴിയും; അതിനു കഴിയാതെ പോകുന്ന സ്വന്തം  ജീവിതത്തെക്കുറിച്ച് തന്നെ  വായിക്കുമ്പോഴാണ് നിനക്ക് തോന്നിയതു പോലെയുള്ള സംശയം ഉണ്ടാകുന്നത്'

'ഇന്ന് മഴ പെയ്യുമെന്നു തോന്നുന്നു..നിങ്ങള് പുരക്കകത്തോട്ടു കയറ്'..
യശോധരന്‍ ബുക്ക് മടക്കി വച്ചു.

പുര എന്നതുകൊണ്ട്‌ യശോധരന്‍ അര്‍ത്ഥമാക്കിയത് വെയിലും മഴയും മഞ്ഞും ഏല്‍ക്കാതിരിക്കാനുള്ള ഇടം എന്നാണ്. മുന്‍പൊരു നോമ്പിന് കെട്ടിയ ടെന്റ്, പെരുനാള് കഴിഞ്ഞപ്പോള്‍ കുറച്ചു കാലം ആളൊഴിഞ്ഞു കിടന്നു; കരുണ തോന്നിയ ഒരു നിമിഷത്തില്‍ അറബാബ് അലിയോട് അഴിച്ചെടുത്തു കൊണ്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. അതാണ്‌ യശോധരന്‍ പറഞ്ഞ പുരയായി മാറിയത്.  

ചുവരുകള്‍ കെട്ടിത്തിരിച്ച് കൊളുത്തും പൂട്ടുമുള്ള വാതിലും ജനാലയും പിടിപ്പിച്ച സ്വകാര്യമുറികള്‍ ഇതിലില്ല. ആര്‍ക്കും ഇഷ്ടം പോലെ കയറാനും ഇറങ്ങാനും പറ്റുന്ന മറച്ചുകെട്ട് മാത്രമായിരുന്നു ആദ്യം. പക്ഷെ ദിനേശനെ കാണാന്‍ ലതിക വരാന്‍ തുടങ്ങിയപ്പോള്‍, കാര്‍ഡ്ബോര്‍ഡ് പാളികള്‍ വച്ച് യശോധരന്‍ അവര്‍ക്കൊരു മുറിയുണ്ടാക്കി, മുഖക്കണ്ണാടിയും പിടിപ്പിച്ചു  കൊടുത്തു. ബാക്കി സ്ഥലം പൊതുസ്വത്താണ്. യശോധരനും അമീറിനും സത്യേട്ടനും, ലതികയില്ലാത്തപ്പോള്‍ ദിനേശനും ഒരേ പോലെ സ്വാതന്ത്ര്യമുള്ള ഇടം... 
 
സത്യേട്ടനൊഴികെ ബാക്കി മൂന്നുപേര്‍ക്കും ഫാമിലാണ്‌ പണി.
ഫാമെന്നു പറഞ്ഞാല്‍ കുറച്ച് ഈന്തപ്പനകള്‍, പച്ചക്കറികള്‍.. ഒട്ടകങ്ങളും കുറെയെണ്ണമുണ്ട്.
അറബാബ് മാസാവസാനം നൂറു ദിര്‍ഹം വച്ച് കൊടുക്കും.
ഭക്ഷണത്തിനുള്ള സാധനങ്ങളും കുടിക്കാനുള്ള വെള്ളവും കൃത്യമായി എത്തിക്കുകയും ചെയ്യും.

പുണ്യപ്പെട്ട മനുഷ്യന്‍.. അല്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയുമില്ലാത്ത മൂന്നുപേര്‍ക്ക് അഭയം നല്‍കാന്‍ അയാള്‍ക്ക് തോന്നില്ലല്ലോ. ചില ദുഷ്ടന്മാരുണ്ട്, എല്ല് മുറിയെ പണി ചെയ്യിക്കും, കൂലിയോ ഭക്ഷണമോ കിടക്കാനിടമോ ഒന്നും കൊടുക്കുകയുമില്ല.  അതുകൊണ്ട് എന്നും സന്ധ്യക്ക്‌ യശോധരന്‍ ആദ്യം അറബാബിന് വേണ്ടി പ്രാര്‍ത്ഥിക്കും, പിന്നെയുള്ളൂ തനിക്കും കൂടെയുള്ളവര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി...

‘ദൈവവും പണക്കാരായ വിശ്വാസികളും തമ്മിലുള്ള കമ്മ്യൂണിസത്തില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂ,  കൊടുത്തും വാങ്ങിയും അവര് നന്നാകുന്നു. എന്നാല്‍ പാവപ്പെട്ടവനെ കൊടി പിടിപ്പിച്ച കമ്മ്യൂണിസം ഗതി പിടിച്ചതുമില്ല, അതുകൊണ്ട് ഞാന്‍ പണക്കാരുടെയും ദൈവത്തിന്‍റെയും കമ്മ്യൂണിസത്തിലോട്ടു കാലു മാറി, ആര്‍ക്കേലും എതിര്‍പ്പുണ്ടോ?' ..  ദിനേശന്‍ പോലും യശോധരനെ എതിര്‍ക്കാറില്ല. 

പ്രാര്‍ത്ഥന, മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌... 
ഫാമിലെ പണികള്‍, ഒട്ടകങ്ങള്‍...
ദിനേശന്‍റെ കഥയെഴുത്ത്‌...
ഇടക്കിടെയുള്ള ലതികയുടെ സന്ദര്‍ശനം....
അലിയുടെയും രത്നാകരന്‍റെയും സൗഹൃദം..

മറ്റൊന്നും സംഭവിക്കുന്നില്ല, മറ്റാരും കടന്നു വരുന്നില്ല.

യശോധരനും ദിനേശനും അമീറും, ലോകത്തിന്‍റെ ഏതു കോണിലാണെന്ന് തങ്ങള്‍ ജീവിക്കുന്നതെന്ന് മറക്കാന്‍ തുടങ്ങിയിരിക്കുന്നു.
സ്വന്തം മണ്ണിലേക്ക് എന്നെങ്കിലും തിരികെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയും കുറഞ്ഞു വരുന്നു.

സത്യേട്ടന്‍ അവിടെ എത്തിയതെന്നാണെന്ന് വലിയ പിടിയില്ല, ചോദിച്ചാല്‍ 'കുറച്ചായി' എന്നല്ലാതെ ഒരു മറുപടിയും കിട്ടാറില്ല.
അറബാബിന് അത്യാവശ്യമുള്ള ചില്ലറ  സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്, സത്യേട്ടന്‍ ആണ് അവിടത്തെ എല്ലാം. കടയിലേക്കുള്ള സാധനങ്ങള്‍ രത്നാകരനോ അലിയോ കൊണ്ടു വരും.
ചുറ്റുവട്ടത്തുള്ള ബലൂചികള്‍ക്കുംകറുത്ത അറബികള്‍ക്കും പുറംലോകത്തെപരിഷ്കാരങ്ങള്‍ പരിചയമില്ലാത്തത് നന്നായി, വാങ്ങിക്കൂട്ടേണ്ടതാലോചിച്ചു തല പുകയ്ക്കണ്ടല്ലോ..
   
 'ഇന്ന് മിക്കവാറും മഴ പെയ്യും'..
യശോധരന്‍ പുറത്തിറങ്ങി പിന്നെയും മാനത്തേക്ക് നോക്കി..

ഓരോ കൂടിക്കാഴ്ചയിലും  ലതിക തനിക്കു നല്‍കുന്ന പുനര്‍ജ്ജനി പോലെ, പെയ്യാതെ പോകുന്ന മഴയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ജീവിക്കാന്‍ അയാള്‍ക്കുള്ള പ്രേരണയെന്ന് ദിനേശന് തോന്നാറുണ്ട്.
അമീറിന് അങ്ങ് പാകിസ്ഥാനിലെ ഏതോ കുഗ്രാമത്തില്‍ മുസ്കാന്‍ എന്ന് പേരുള്ള, നീലയും വെള്ളയും അരിമുത്തുകള്‍ കൊണ്ടു മാല കോര്‍ക്കുന്ന, കാറ്റിനെപ്പോലെ പാട്ട് പാടുന്ന പെണ്ണുണ്ട്..

സത്യേട്ടനോ..??
അയാളെ കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ, എവിടെയെങ്കിലും?

കാത്തിരിക്കാന്‍ ആരുമില്ലാതാവുക, ഓര്‍ത്തുവയ്ക്കാന്‍ ഒന്നും ബാക്കിയാവാതിരിക്കുക.. അതും ഒരു തരം സ്വാതന്ത്ര്യമാണ്, കെട്ടു പൊട്ടിപ്പോയ പട്ടത്തിന്‍റെ നിരാലംബമായ സ്വാതന്ത്ര്യം.

ഇടുക്കിയിലെവിടെയോ ആയിരുന്നു സത്യേട്ടന്‍റെ നാട്, ഒരു ഉരുള്‍പൊട്ടലില്‍ അമ്മയും അനിയത്തിയുമൊഴികെ വീട്ടിലെ മറ്റെല്ലാവരും, അയല്‍ക്കാരും, ബന്ധുക്കളും  ഒക്കെ മണ്ണിനടിയില്‍പ്പെട്ടുപോയി-- ഒരു കൊച്ചു ഗ്രാമം ഒന്നോടെ ഒഴുകിപ്പോയി. അവിടെ നിന്ന് മണ്ണിടിയാത്തിടം തേടി ചെന്ന് പെട്ടത് രാമങ്കരിയിലാണ്. ആദ്യം വയലോരത്ത് ഒരു ഒരു പിടി മണ്ണ് വാങ്ങി  കുടില് കെട്ടി, പിന്നെ വീട് കെട്ടി, പിന്നെ പെണ്ണും കെട്ടി.  പിന്നെയാണ് കുറച്ചു കൂടി  നന്നായി ജീവിക്കാന്‍ വേണ്ടി വിമാനം കയറിയത്. രാപ്പകലില്ലാതെ പണിചെയ്തു, പണമുണ്ടാക്കി, അനിയത്തിയുടെ കല്യാണമുറപ്പിച്ചു,  വാക്ക് പറഞ്ഞ സ്ത്രീധനം കൂട്ടുകാരന്‍റെ പക്കല്‍ വീട്ടിലെത്തിക്കുകയും ചെയ്തു.
മുഴുവനും കയ്യിലാക്കി, സത്യേട്ടന്‍റെ ഭാര്യ കാമുകനുമായി നാട് വിട്ടു.  പൊന്നും പണവുമില്ലാത്തതു കൊണ്ട് കല്യാണം മുടങ്ങിയ അനിയത്തി ജീവനൊടുക്കി, കൂടെത്തന്നെ ചങ്ക് പൊട്ടി  അമ്മയും പോയി..
സത്യേട്ടന് അന്ന് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല, വിസയുടെ കാലാവധി തീര്‍ന്നു പുതുക്കാന്‍ കൊടുത്തിരിക്കുകയായിരുന്നു, പാസ്പോര്‍ട്ട്‌ അതിനായി ഇമിഗ്രേഷന്‍ ഓഫീസിലും.
അയലുകാര്‍ ചേര്‍ന്ന് അമ്മയെയും അനിയത്തിയെയും കുഴിച്ചിട്ടു. 

“പരിചയമുള്ള ആരെയും കാണാതിരിക്കാന്‍ അവീറിലെ വര്‍ക്ക്ഷോപ്പ്‌ പണിയും  കളഞ്ഞു ഇവിടെ വന്നു കൂടിയതാ മണ്ടത്തരം.. എന്നായാലും പോയല്ലേ  പറ്റൂ, പോകാതെ എന്ത് ചെയ്യാനാ, ഇവിടെക്കിടന്നു ചാകാനോ?"

"തിരിച്ചു പോകാന്‍ ഒരു വഴിയും കാണാത്ത നമ്മള് തീരുന്നതും ഇവിടെയാണെങ്കിലോ? .. ദിനേശന്‍റെ ചോദ്യം യശോധാരനെ  മൌനിയാക്കി, അയാള്‍ മെല്ലെയെഴുന്നേറ്റു ഫാമിലേക്ക് നടന്നു. കുറച്ചു നേരം കൂടി മണലില്‍ കിടന്നിട്ട്  ദിനേശനും ഫാമിലേക്ക് പോയി.

അന്ന് സന്ധ്യക്ക്‌ രത്നാകരന്‍ വന്നു.  

“അരേ ഭായ്.. മിലാ ഹെ ക്യാ..?”   

കഞ്ഞിക്കുള്ള അരി കഴുകുന്നതിനിടെ അമീര്‍ വിളിച്ചു  ചോദിച്ചു. തിരികെ വരുമ്പോള്‍ തരാമെന്നു കൈ കാണിച്ച്, രത്നാകരന്‍ കടയിലേക്ക് പോയി. അമീര്‍ ഉത്സാഹത്തോടെ കല്ലടുപ്പില്‍ തീ പൂട്ടി.. മൂന്നാല് ഉരുളക്കിഴങ്ങ് കമ്പിയില്‍ കോര്‍ത്ത്‌ അടുപ്പില്‍ നിന്നും നീക്കിയിട്ട  കനലിന്‍റെ മീതെക്കിട്ടു.. വിറകില്‍ തീ ആളി.. കൈകള്‍ തീ നാമ്പിന് മീതെ നീട്ടി ചൂട് പിടിപ്പിച്ചു കവിളില്‍ ചേര്‍ത്ത് അമീര്‍ അവന്‍റെ പെണ്ണ് പാടുന്ന പാട്ട് മൂളി..

രത്നാകരന്‍ കുറെ കഴിഞ്ഞാണ് തിരികെ വന്നത്;

അമീര്‍ ഓടി അടുത്ത് ചെന്നു..
കടലുകള്‍ക്കും മലകള്‍ക്കും അപ്പുറത്തിരുന്ന് അവനെയോര്‍ത്ത്‌ നൊന്ത്, അവനെ സ്വപ്നം കണ്ട്, അവന്‍റെ പെണ്ണെഴുതിയ കത്തും വാങ്ങി അടുപ്പിലെ വെളിച്ചം നന്നായി വീഴുന്നിടത്തേക്ക് ചെന്നിരുന്ന് ഇനിയും ഉലയാത്ത അവളുടെ പ്രണയത്തെ കണ്ണോടു ചേര്‍ത്തോമനിച്ചു..

കനലില്‍ വെന്ത ഉരുളക്കിഴങ്ങ്  പിഞ്ഞാണത്തിലാക്കി രത്നാകരന്‍ ദിനേശന്‍റെ അടുത്തു വന്നിരുന്നു..

“ലതിക വന്നോ”

'കുറച്ചായി”.. സവാള അരിഞ്ഞുകൊണ്ട് ദിനേശന്‍ പതിയെ പറഞ്ഞു..

“നീയത് പറഞ്ഞോ?  

“പറയണമെന്നോര്‍ക്കും’

‘പറയാതിരുന്നാലോ’

‘പറയണം’

‘അതൊരു പാവമാ’.. 

‘വെറും പാവം..

രത്നാകരന്‍ ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പൊടിച്ചു, നേര്‍മ്മയായി അരിഞ്ഞ സവാളയും  പച്ചമുളകും തക്കാളിയും അതിലേക്കിട്ടു, ഉപ്പും എണ്ണയും കുടഞ്ഞു നന്നായി ഇളക്കി; 

യശോധരന്‍റെ  പ്രാര്‍ഥന കഴിഞ്ഞിരുന്നു. അയാള്‍ ചരുവത്തില്‍ കഞ്ഞി വിളമ്പി, പുരക്കകത്തു നിന്നും പായെടുത്തു മണലില്‍ വിരിച്ചു...

‘അമീറെ.. രത്നാകരന്‍ വിളിച്ചു 

'ക്യാ

'എത്ര ഉമ്മ കിട്ടി?

അമീറിന്‍റെ മുഖം തുടുത്തു.. 

'അവന്‍റെയൊരു നാണം.. മൊട്ടേന്നു വിരിയുന്നേനു മുമ്പേ പ്രേമിക്കാന്‍ തുടങ്ങിയിട്ടും ഇത് വരെ നാണം മാറിയില്ലെന്ന് പറഞ്ഞാല്‍ അതിശയമാ'

'യശോധരാ, പ്രേമിക്കുന്നവര്‍ ഏതു പ്രായത്തിലും നാണിക്കും, അത് പ്രേമത്തിന് മാത്രം കഴിയുന്ന മാജിക്കാ. മേമ്പൊടിക്ക് പോലും ഒന്ന് പ്രേമിക്കാത്ത നിന്നോടത്  പറഞ്ഞിട്ടെന്താ കാര്യം. പണ്ട്  ആ പണിക്കത്തിപ്പെണ്ണ്  പാലമിട്ടിട്ടും ആ വഴി തിരിഞ്ഞു  നോക്കാതിരുന്ന മണ്ടക്കെണേശനല്ലേ നീ.. 

'നല്ല തണുപ്പും നിലാവുമുള്ള നേരത്ത് നിങ്ങള് മനുഷ്യന്‍റെ ഞരമ്പിളക്കാതെ കഞ്ഞി വെളമ്പ്‌..
അപ്പോഴേക്കും കട പൂട്ടി, ഓലിയില്‍ പോയി കുളി കഴിഞ്ഞ് സത്യേട്ടനും വന്നു. എല്ലാവരുമൊന്നിച്ച് ചരുവത്തിനു വട്ടമിരുന്ന് കഞ്ഞി കുടിച്ചു..

പാത്രങ്ങള്‍ കഴുകുമ്പോള്‍ സത്യേട്ടന്‍ രത്നാകരനോട് പറഞ്ഞു ...
‘ഇന്നിനി പോകണ്ട, നേരം വെളുക്കട്ടെ .. 

നിലാവ് പെയ്യാന്‍ തുടങ്ങി .. 

ആകാശത്തിനു ചുവട്ടിലിരുന്ന് കണ്ണടച്ച് അമീര്‍ പാടി..

ദിനേശന്‍ അമീറിന്‍റെ അടുത്ത് ചെന്നിരുന്നു..

പിറ്റേന്ന് മഴ പെയ്യുക തന്നെ ചെയ്തു..

നീര്‍പ്പോളയുതിര്‍ത്തും ഒഴുകിയും ചുഴിചുറ്റിക്കറങ്ങിയും മഴ കാവടി തുള്ളി.. തോട്ടത്തിലെ കൊച്ചു മഞ്ഞപ്പൂക്കള്‍ ഓളപ്പാത്തിയില്‍ നീന്തിത്തുടിച്ചു...  

അതിലൂടെ ചിറകു നനഞ്ഞ വവ്വാലിനെപ്പോലെ ഇടറിയും വലിഞ്ഞും വേച്ചു വിറച്ചു ലതിക വന്നു..

ദിനേശന്‍ ഓടിച്ചെന്ന് അവളെ താങ്ങി പുരയിലേക്ക്‌ കൊണ്ടുവന്നു, നിലത്തു വിരിച്ച പായയില്‍ കിടത്തി.. 
ലതികയെ കിടുങ്ങുന്നുണ്ടായിരുന്നു..
അവന്‍ അവളുടെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി, ഷീറ്റ് കൊണ്ട് പുതപ്പിച്ചു..

'ലതീ'... ദിനേശന്‍ അവളെ മാറോടു ചേര്‍ത്ത് പിടിച്ച് കുലുക്കി വിളിച്ചു..
'ഉം..'..
'കണ്ണ് തുറക്ക്'..
'ഉം..
ദിനേശന്‍ പുതപ്പിനടിയിലൂടെ കയ്യിട്ട് അവളുടെ വയറ്റില്‍ മെല്ലെ തടവി.. 'ഈശ്വരാ...ഒരാപത്തും വരുത്തല്ലേ'..

യശോധരന്‍ ബാം എടുത്തു മുറിയുടെ ഇപ്പുറത്ത് വന്നു..
'ഇന്നാ, ഇത് കുറച്ചു നെറ്റിയിലും ഉള്ളംകാലിലും തടവിക്കൊടുക്ക്, മരവിപ്പു വിടട്ടെ'...

കുറച്ചു കഴിഞ്ഞപ്പോള്‍ ലതിക കണ്ണ് തുറന്നു..
'ലതീ, കുഴപ്പമൊന്നുമില്ലല്ലോ..?
'വല്ലാതെ തണുക്കുന്നു..
'നീയെന്തിനാ ഒറ്റയ്ക്ക് വന്നത്..പറഞ്ഞിട്ടില്ലേ..
'എനിക്കൊന്നു കാണണമെന്ന് തോന്നി..

അമീര്‍ പുറത്തിറങ്ങി സത്യേട്ടന്‍റെ കടയിലേക്കോടി.. അവിടെ ഒരു കനലടുപ്പുണ്ട്... കുറച്ചു ചൂടുവെള്ളം കിട്ടാന്‍ ഇപ്പോള്‍ അതേയുള്ളൂ മാര്‍ഗം.. 

പെട്ടെന്ന് തന്നെ  സത്യേട്ടന്‍ പ്രായം ചെന്ന ഒരു സ്ത്രീയെയും കൂടിയെത്തി.. അവര്‍ ലതികയുടെ അടുത്തിരുന്നു വയറും ശരീരവും മൃദുവായി തടവി, എന്തൊക്കെയോ ഓതുകയും ചെയ്തു..

'വയറ്റാട്ടിയാ.. കുറച്ചു മന്ത്രവും കൂട്ടത്തിലുണ്ട്..' സത്യേട്ടന്‍ ശബ്ദം താഴ്ത്തി പറഞ്ഞു..

ലതികയുടെ കണ്ണിന്‍റെ പോള ഉയര്‍ത്തി അവര്‍ മെല്ലെ ഊതി.. അമീര്‍ അപ്പോഴേക്കും കാപ്പിയുമായി വന്നു, ചെറിയൊരു ഗ്ലാസില്‍ പകര്‍ന്നു കൊടുത്തത് ലതിക അല്പം കുടിച്ചു..

വയറ്റാട്ടി അബായയുടെ ഉള്ളില്‍ നിന്നും കുറെ പൊടിവകകള്‍ എടുത്തു, ഇളംചൂടു വെള്ളത്തില്‍ ചാലിച്ച് മന്ത്രം ഓതി ലതികക്ക്‌ കൊടുത്തു. അവര്‍ കയ്യാട്ടി ദിനേശനെ അടുത്തേക്ക് വിളിച്ചു, മരുന്ന് കൊടുക്കേണ്ട വിധം പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും  ദിനേശന് അവരുടെ ശരീരഭാഷയില്‍ നിന്നും എന്തൊക്കെയോ തിരിഞ്ഞു കിട്ടി. ലതികയുടെയും ദിനേശന്‍റെയും തലയില്‍ കൈ വച്ച് പ്രാര്‍ത്ഥിച്ച് അവര്‍ തിരികെ പോയി..

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.. പിന്നെ സത്യേട്ടന്‍ മെല്ലെ ചുണ്ടനക്കി..

"മോളെ ലതികേ..ഞാന്‍ ഒരു കാര്യം പറയാന്‍ പോകുവാ.. നീ എതിര്‍ക്കരുത്..'

തളര്‍ന്ന കണ്ണുകള്‍ ഉയര്‍ത്തി ലതിക ദിനേശനെ നോക്കി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു..
'എനിക്കറിയാം എന്തുവാ പറയാനുള്ളതെന്ന്..അത് മാത്രം എന്നോട് പറയരുത്, ഞാന്‍ ഒറ്റയ്ക്ക് നാട്ടിലേക്ക് തിരിച്ചു പോകത്തില്ല, സത്യമായിട്ടും പോകത്തില്ല'..
ലതികയുടെ കണ്ണില്‍ നിന്നും ഇടമുറിയാതെ സങ്കടം ഒഴുകി..
'എത്ര കഷ്ടപ്പാടാണെങ്കിലും വല്ലപ്പോഴുമെങ്കിലും എനിക്കൊന്നു കാണാമല്ലോ..ഒറ്റയ്ക്ക് വിട്ടേച്ചു തിരിച്ചു പോകാന്‍ മാത്രം എന്നോട് പറയല്ലേ..'

സത്യേട്ടന്‍ കടയിലേക്ക് നടന്നു. 

ചവിട്ടടിയിലെ നനവല്ലാതെ, മഴയുടെ അടയാളങ്ങള്‍ ഒന്നും അവിടെങ്ങും ബാക്കിയുണ്ടായില്ല..  

ഒന്ന് രണ്ടു ദിവസം കഴിഞ്ഞു സത്യേട്ടന്‍ ലതികയെ തിരികെ കൊണ്ടാക്കാന്‍ പോയി..
മടങ്ങി വന്നത് ഒരു വാര്‍ത്തയുമായാണ്..
അലി നാട്ടില്‍ പോയപ്പോള്‍ ദിനേശനുമൊക്കെ  ജോലി ചെയ്തിരുന്ന ഗ്യാസ് കടയുടെ നടത്തിപ്പുകാരനെ കണ്ടു  സംസാരിച്ചു..
ചെയ്തു പോയ അപരാധത്തിന് അയാള്‍ മാപ്പ് പറഞ്ഞു പോലും..

'ഇനി എന്തു പറഞ്ഞിട്ടെന്താ, ചതിയല്ലേ അവന്‍ കാണിച്ചത്... യശോധരന്‍ കലി പൂണ്ടു.. 'ഞങ്ങള്‍ മൂന്നു പേരുടെ പാസ്പോര്‍ട്ട്‌ പണയപ്പെടുത്തി പണം എണ്ണി വാങ്ങിയപ്പോള്‍ അവനറിഞ്ഞില്ലേ മാപ്പ് കിട്ടാത്ത തെറ്റാ ചെയ്യുന്നതെന്ന്.. ഒക്കെ സഹിക്കാം, അത് ആരെയാ അവന്‍ ഏല്പ്പിച്ചതെന്നു അറിഞ്ഞിരുന്നെങ്കില്‍.. അതു വല്ലതും അവന്‍ പറഞ്ഞോ..?'
'ഇല്ല, പക്ഷെ അതവന്‍ തിരികെ എടുത്തു തരാമെന്നു പറഞ്ഞു..'

'അതു വെറുതെ... ചുമ്മാ കളിപ്പിക്കാന്‍ പറയുന്നതാ.. ഈ മണലില്‍ ഒടുങ്ങിത്തീരാനാ ഞങ്ങളുടെ വിധി.. പാസ്പോര്‍ട്ട്‌ ഉണ്ടായിരുന്നെങ്കില്‍ വല്ല വിധത്തിലും നാട്ടില്‍ ചെന്നു പറ്റാമായിരുന്നു.. സത്യേട്ടാ, നിങ്ങളെ പോലെ നാടും വീടും വേണ്ടാന്നു വച്ചിട്ടല്ല ഞങ്ങള്‍ ഇവിടെ കൂടിയത്, പെട്ടു പോയതാ.. ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാ... ഇവിടെ നിന്നു പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ടും വിസയുമില്ലാത്തതിന് പോലീസ് പിടിക്കും.. ജയിലില്‍ കിടക്കാന്‍ വയ്യ...രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല.. അവന്‍ മാപ്പ് പറഞ്ഞു പോലും’.. യശോധരന്‍ ദിനേശനെ നോക്കി... 'ആ പെങ്കൊച്ചിന്‍റെ കാര്യമോര്‍ക്കുമ്പം എന്‍റെ നെഞ്ചു പൊട്ടും, ഒന്നിച്ചു ജീവിക്കാന്‍ കൊതിച്ച് വന്നു..എന്നിട്ടോ? ജീവിച്ചോ..?
ദേ, നില്‍ക്കുന്നു വേറൊരുത്തന്‍.. കല്യാണം ഉറപ്പിച്ചു പോന്നതാ.. ഇനി ഏതു കാലത്ത് തിരിയെ പോകും, അതോ പോകാന്‍ എന്നെങ്കിലും കഴിയുമോ..?? അവന്‍റെ മാപ്പ് പോലും... 

യശോധരന്‍ പറഞ്ഞു നിര്‍ത്തി.. നേരെ ഫാമിലേക്ക് നടന്നു..

ശരിയാണ്.. യാതൊരു മാര്‍ഗവും തെളിയുന്നില്ല.. ലതികയുടെ കാര്യമാണ് ഗൌരവമുള്ളത്, അവള്‍ വന്നിരിക്കുന്നത് ഒരു പരിചയക്കാരന്‍റെ വീട്ടുജോലിക്കാരിയുടെ വിസയിലാണ്,  ഇവിടുത്തെ രേഖകളില്‍ അവള്‍ വിവാഹിതയല്ല, അവളില്‍ വളരുന്ന ദിനേശന്‍റെ തുടിപ്പ് ഇവിടുത്തെ നിയമത്തിന്‌ അവിഹിതമാണ്.. രേഖകളില്ലാതെ ഡോക്ടറെ കാണാന്‍ പോലും ആ നിയമം അവള്‍ക്ക് അനുവാദം നല്‍കുന്നില്ല.. പിടിക്കപ്പെട്ടാല്‍ അവളെ നിയമത്തിന് ശിക്ഷിക്കാം, ആ ശിക്ഷ എന്തുമാകാം.. അതു കൊണ്ടാണ് തിരികെ നാട്ടില്‍ പോകാന്‍ പറയുന്നത്, കേള്‍ക്കണ്ടേ... അവള്‍ക്ക് വിസ കൊടുത്തയാളിനും ഇനി തുടര്‍ന്നു നിര്‍ത്തുന്നത് പ്രശ്നമാകും.. അവര്‍ പറഞ്ഞു കഴിഞ്ഞു, വിസ ക്യാന്‍സല്‍ ചെയ്യുമെന്ന്.. അവരും നിസ്സഹായരാണ്, വേറൊന്നും ഇനി അവര്‍ക്കും കഴിയില്ല..

നിയമം..രേഖകള്‍.. അവയുടെ കുരുക്കുകളിലും കടുംകെട്ടുകളിലും ശ്വാസം മുട്ടി മനുഷ്യരും ബന്ധങ്ങളും നിസ്സഹായരായി, ശബ്ദിക്കാനോ ന്യായീകരിക്കാനോ തെളിയിക്കാനോ കഴിയാതെ, ജീവനില്ലാത്ത വെറും രൂപങ്ങള്‍ മാത്രമായി ആള്‍ക്കൂട്ടത്തിനിടയില്‍ തള്ളപ്പെട്ടു പോകുന്നു..

ആരോട് കെഞ്ചണം, ആരുടെ കാലു പിടിക്കണം, എന്തിനും തയ്യാറാണ്..

പക്ഷെ ആരോട്, എവിടെ..??

ആരുമല്ലാത്ത, ആരുമില്ലാത്ത ഒരിടത്തു വന്നുപെട്ടു പോയവര്‍...
ഗതിയറ്റു പോയവര്‍..

ദിവസങ്ങള്‍ ഒന്നും രണ്ടുമായി പൊഴിഞ്ഞുകൊണ്ടിരുന്നു..

യശോധരന്‍ പറഞ്ഞത് ശരിയായി.. അയാള്‍ ചതിച്ചതു തന്നെയാണ്..

ലതികയുടെ വിസ ക്യാന്‍സല്‍ ചെയ്തു, മടങ്ങിപോകാനുള്ള ടിക്കറ്റും അവര്‍ ഏല്‍പിച്ചു.. അവള്‍ വേറെ എങ്ങോട്ട് പോകാന്‍, ദിനേശനിലേക്കല്ലാതെ.. 

ലതിക താമസത്തിനു വന്നതോടെ പുരയുടെ രൂപവും ഭാവവും മാറി, അതിപ്പോള്‍ ചെറിയൊരു വീടാണ്.. രണ്ടു മുറിയും വരാന്തയും അടുക്കളയുമുള്ള വീട്.. അറബാബ് ലതിക വന്നത് കാരണം ദിനേശന് ശമ്പളം കൂട്ടി, അവള്‍ക്കും കൂടി ചെലവിനുള്ള സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു..

സൂര്യനും ചന്ദ്രനും വന്നുപോയ്ക്കൊണ്ടിരുന്നു..

ആതിര നക്ഷത്രം തെളിഞ്ഞ ഒരു രാവില്‍ ലതിക അമ്മയായി..  

ഫാമില്‍ പുതിയ പൂക്കളും കായ്കളും നിറയെ വിളഞ്ഞു..

പൂത്തുമ്പി.. ലതിക അങ്ങനെയാണ് പൊന്നോമനയെ വിളിച്ചത്..

കുഞ്ഞുകാലുകള്‍ പിച്ച ചവിട്ടാന്‍ തുടങ്ങിയ ഒരു ദിവസം വലിയൊരു സന്തോഷവും കൊണ്ട് അലിയും രത്നാകരനും വന്നു.. 

പൊതുമാപ്പ് വരുന്നു.. 

“എന്ന് വച്ചാല്‍...

“നിങ്ങള്‍ക്കൊക്കെ തിരിച്ചു നാട്ടില്‍ പോകാമെന്ന്..”

രേഖകളില്ലാത്തവരെ, രേഖകളുടെ കാലാവധി തീര്‍ന്നു പോയവരെ, സര്‍ക്കാര്‍ നിരുപാധികം സ്വന്തം നാടുകളിലേക്ക് തിരികെ അയക്കുന്നു..

“സത്യം..??

“അതേടാ, അതു പറയാനല്ലേ ഞങ്ങള്‍ ഓടി വന്നത്..

പക്ഷേ....

പൂത്തുമ്പി...
തങ്ങളുടെ ചോരയും ജീവനുമാണെന്ന് ദിനേശനും ലതികയും എങ്ങനെ തെളിയിക്കും..?

തെളിയിക്കാന്‍ കഴിയില്ല..

രേഖളില്‍ ഒരിക്കലും ജനിച്ചിട്ടേയില്ലാത്ത പൂത്തുമ്പിയെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ല..
അവര്‍ക്ക് മടങ്ങാതിരിക്കാനും കഴിയില്ല..

നേരം മങ്ങുകയും നിലാവിനെ മേഘം മൂടുകയും ചെയ്തു..

'മോളെ ലതികേ..

'എന്തോ..

'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ അനുസരിക്കുമോ?

'എന്താ..

'കുഞ്ഞിനെ ഞാന്‍ നോക്കിക്കൊള്ളാം.. ഇപ്പോള്‍ നിങ്ങള്‍ രണ്ടുപേരും തിരിച്ചു പോകണം, നാട്ടില്‍ നിങ്ങളെ ആരും ജയിലില്‍ പിടിച്ചിടത്തില്ല, എങ്ങനേലും പുതിയ പാസ്പോര്‍ട്ട്‌ എടുത്താല്‍ ദിനേശന് അറബാബ് എന്തായാലും ഒരു വിസ തരും, കുറച്ചു സമയം പിടിക്കും, എന്നാലും ഒക്കെ ശരിയാകുമെന്ന് എന്‍റെ മനസ്സ് പറയുന്നു.. അവന്‍ തിരികെ വരും വരെ കുഞ്ഞ് എന്‍റെ കൂടെ നില്‍ക്കട്ടെ..”

ലതിക ഒന്നു തേങ്ങി...

അല്ലാതെന്താണിപ്പോള്‍ കഴിയുക..

പിന്നെയുള്ള രാപ്പകലുകള്‍ ആര്‍ക്കും വേണ്ടാത്തവരുടേതായിരുന്നു..

ഓരോ മുക്കിലും കോണിലും നിന്ന് മെല്ലെ മെല്ലെ പുറത്തു വന്നു.. അവര്‍ അന്തമില്ലാത്ത നിരയായി.. സ്വപ്നങ്ങളുടെ ഭാണ്ഡവും മുറുക്കി എന്നോ ഒരിക്കല്‍ ഇവിടെ വന്നെത്തിയവരുടെ ആത്മാവില്ലാത്ത ജഡദേഹങ്ങള്‍  വെയിലിനും രാവിനും താഴെ ക്ഷമയോടെ കാത്തു നിന്നു.. ഒന്നും നേടാതെ, ആരുമല്ലാതെ, മടങ്ങിപ്പോകാന്‍..

അവരുടെ കൂട്ടത്തില്‍ ദിനേശനും, ലതികയും, യശോധരനും, അമീറും ഊഴം കാത്തു നിന്നു...

---------------------

'പിന്നെന്തായി..??'
ആ ചോദ്യത്തിനുള്ള ഉത്തരം വാസ്തവത്തില്‍ എനിക്കറിയില്ല..
പറഞ്ഞു നിര്‍ത്തുകയാണ്. 

ചില്ലുമേടയിലിരുന്നു താഴേക്കു നോക്കിയപ്പോള്‍ ഞാനും കണ്ടിരുന്നു,
വരിതെറ്റാതെ അരിച്ചു നീങ്ങുന്ന വെറും മനുഷ്യജന്മങ്ങളെ.. 
അവരെ വെറുതെ ഓര്‍മ വന്നു..
പത്രത്താളില്‍ വായിച്ചു മറന്ന ഒരു വാര്‍ത്ത‍ക്കുറിപ്പും ഓര്‍ത്തു പോയി.. 
വേറൊന്നും ചെയ്യാന്‍ തോന്നാത്ത ഒഴിവുനേരത്ത് എന്തൊക്കെയോ കുറിച്ചു നോക്കി.. അത്രേയുള്ളൂ...

അതല്ലാതെ ഒന്നും ചെയ്യാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടേയില്ലല്ലോ

എന്‍റെ ജന്മഭാഗ്യം ഓര്‍മിപ്പിക്കുവാന്‍ ഏതൊക്കെയോ പുറമ്പോക്കുകളില്‍, ആരൊക്കെയോ, എവിടൊക്കെയോ.. 


*************************************************************************

6 comments:

  1. nice one Reshmi
    you have conveyed the emotion and feeling rightly
    though the theme is common
    keep it up
    have a wonderful year ahead
    Raj

    ReplyDelete
  2. sometimes you're wonderful
    - Hari Madhavan

    ReplyDelete
  3. കുടിയേറ്റജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കും, അധികമാരും കാണാത്ത കൊച്ചുതുരുത്തുകളിലേക്കുമൊക്കെ കണ്ണും കഥയുമെത്തട്ടെ. അഭിവാദ്യങ്ങളോടെ

    ReplyDelete
  4. Very Good, Keep writing

    ReplyDelete
  5. സ്നേഹമുള്ള ജ്യോത്സ്നക്ക് .. കഥ വായിച്ചു ..ഒരു ഒഴുക്കുണ്ട് കഥയ്ക്ക് ,, പൈങ്കിളി ഇടക്ക് കടന്നു വന്നൂ ആരോച്ചകപെടുതുന്നുണ്ട് ,, അത് കുറച്ചു ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ ... ഇ തിരക്ക് പിടിച്ച ജീവിതത്തിൽ ഇങ്ങനെ കുറെ സമയം തന്റെ ചിന്തകള്ക്ക് വേണ്ടി മാറ്റിവച്ചതിന് താങ്കൾ അഭിനന്ദനം അര്ഹിക്കുന്നു. കൂടുതൽ വായിക്കുക ,, എഴുതുക ..
    സസ്നേഹം രാജീവ്‌

    ReplyDelete